ഗതിയുടെ മുമ്പിൽ വേറെ വഴി ഇല്ലായിരുന്നു. ബാത്ത് ടബ്ബിലെ നിശ്ചലമായ വെള്ളത്തിലൂടെ ഊർന്നു ഇറങ്ങുന്ന രക്ത തുള്ളികളെ നോക്കി അവൾ കിടന്നു. കൈത്തണ്ട വരഞ്ഞു ഇറങ്ങുന്ന ചോരയുടെ ഗന്ധത്തെ അവൾ ഒട്ടും തന്നെ ഗൗനിച്ചില്ല.
*********
ഷേണായി ഉച്ചക്ക് വന്നു പണത്തിനായി ബഹളമുണ്ടാക്കിയപ്പോൾ സഹനത്തിന്റെ അവസാന എട് എന്താണെന്നു അവൾക്കു ബോധ്യമായി. അർജുൻ അവളെ വിട്ടു നടാഷയെ വിവാഹം ചെയ്തപ്പോൾ, ലിവിങ് റ്റുഗെതെർ എന്ന ഭ്രാന്ത് വന്യമായ ഒരു ക്രൂരതയായതു അവൾ നടുക്കത്തോടെ മനസ്സിലാക്കി. ബാൽക്കണിയിൽ അവൻ വരച്ച ബുദ്ധന്റെ ചിത്രം നിറം മങ്ങി, ചിലന്തിവല പിടിച്ചു കിടന്നിരുന്നു…കശാപ്പു കാരന്റെ കണ്ണുള്ള ഷേണായിക്ക് ഇപ്പോൾ വേണ്ടത് പണമല്ല. ഒറ്റക്കായ സ്ത്രീ എപ്പോഴും അബലയാണെന്നുള്ള തോന്നലുകൊണ്ടാകാം അയാൾ കഴിഞ്ഞ ദിവസം അങ്ങിനെ പെരുമാറിയത്…
*********
അമ്മാവനെയും അമ്മായിയേയും വെല്ലു വിളിച്ചു അർജുന്റെ കൂടെ ബൈക്കിൽ ഇരിക്കുമ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു ഗതിക്ക് . അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞപ്പോഴാണ് ഗതിയിൽ വിപ്ളവ്വം മുളച്ചു തുടങ്ങിയത്. കോളേജ് വരാന്തയിൽ, അസൈൻമെന്റ് വയ്ക്കാതെ പുറത്തായപ്പോഴാണ് അർജുനെ ആദ്യമായി കാണുന്നത്. എസ് എഫ് ഐ യുടെ സമര ബാനർ എഴുതുകയായിരുന്നു അവൻ, ഒരു ബ്രഷ് പല്ലു കൊണ്ട് കടിച്ചു പിടിച്ചു മറ്റൊന്ന് കൊണ്ട് തൂവെള്ള തുണിയിൽ വിപ്ലവം കുറിക്കുകയായിരുന്നു അവൻ. അവൻ എഴുതുന്ന അക്ഷരങ്ങളിലെ ഒരു തുള്ളി മഷിപ്പാട് അവന്റെ കൺ കോണിൽ പറ്റി ഇരിപ്പുണ്ടായിരുന്നു. പിന്നെയും ഒരുപാടു തവണ ഗതിയുടെ നോട്ടത്തിന്റെ കോണിൽ അവൻ ഒളിച്ചിരുന്ന്. ചിന്തകളുടെ ഒടുവിൽ എങ്ങിനെയോ കിട്ടിയ ഒരു നിമിഷത്തെ ധൈര്യത്തിന്റെ പടിവാതിൽ ചവിട്ടി തുറന്നു അന്ന് ഗതി അവന്റെ മുമ്പിൽ എത്തി. വിറയ്ക്കുന്ന അധരങ്ങളോടെയാണ് വാക്കുകളെ അവൾ പുറത്തേക്കു വിട്ടത്. അർജുൻ അന്ന് അത് ചിരിച്ചു തള്ളിയതെ ഉള്ളു. ചെമ്പകം പൂത്തു നിന്ന ഈറൻ സന്ധ്യയിൽ എപ്പോഴോ കഞ്ചാവ് മണക്കുന്ന ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു അർജുൻ അവളുടെ ചുണ്ടുകൾ കവർന്നു. അവന്റെ വിയർപ്പു പൊടിഞ്ഞ മാറിൽ തല ചായ്ച്ചു കിടന്നപ്പോഴാണ് അവൻ വലിക്കുന്ന ബീഡിപ്പുകയ്ക്കു വേറെ മണമാണെന്നു അവൾക്കു ബോധ്യമായത്.
ഫ്ളാറ്റിലെ കര കര മുരടുന്ന ഫാനിന്റെ കീഴിലെ ജീവിതം വർണം മങ്ങിത്തുടങ്ങിയിരുന്നു. അർജുന്റെ കൈയിൽ ഇപ്പോഴും പണമുണ്ടായിരുന്നു. അതെവിടെയെന്നുള്ള ചോദ്യം ഒരു ചോദ്യചിഹ്നമായിത്തന്നെ അവളുടെ മനസ്സിൽ കുടിയേറി പാർത്തു.
ചികഞ്ഞു ചോദിച്ചപ്പോഴൊക്കെ അവൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഒടുവിൽ കിച്ചണിന്റെ പുറകിൽ പാഴ് വസ്തുക്കൾ വച്ചിരുന്ന ഇടതു നിന്നാണ് കഞ്ചാവിന്റെ സഞ്ചി പോലീസ് കണ്ടെത്തിയത്. നിസ്സഹായയായി നോക്കി നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു. സഹായിക്കാൻ ആരും മുന്നോട്ടു വരില്ല എന്നുള്ളതിനാലാണ് അവൾ തനിച്ചു മുനിസിപ്പാലിറ്റിയിലെ പ്യൂൺ ഗോപാലൻ ചേട്ടനെ കാണാൻ ഇറങ്ങിയത്. ജോലി കളഞ്ഞു അവൾ അവനെ ഇറക്കിക്കൊണ്ടു വരാൻ ഗോപാലൻ ചേട്ടനുമൊന്നിച്ചു അലഞ്ഞു നടന്നു. ഇനി ഇതാണ് ആവർത്തിക്കില്ല എന്നുള്ള ഉറപ്പു കഞ്ചാവിന്റെ പുകയുടെകൂടെ ഓടി ഒളിച്ചു. പിന്നെയും ദിനരാത്രങ്ങൾ കൊഴിഞ്ഞു .
***********
ഏകാന്തത അവളെ പിന്നെയും തേടി വന്നു. അർജുൻ വീട്ടിൽ വന്നിട്ട് ദിവസങ്ങളായി. ബ്ലേഡ് കമ്പനിയിലെ ജോലി ഉള്ളതുകൊണ്ട് മാത്രം അവൾ ജീവിച്ചു പൊന്നു. അർജുനെ ജയിലിൽ നിന്ന് ഇറക്കാൻ ഷേണായിയുടെ കൈയിൽ നിന്നും വാങ്ങിയ ഭീമമായ തുകയുടെ പലിശ അടച്ചു തീരുമ്പോൾ പിന്നെ അവളുടെ പക്കൽ പണം മറ്റൊന്നിനും തികയാതെ വരും. വാടക ചോദിച്ചു ഔസേപ്പു മടുത്തു, ഒടുവിൽ വീടുവിട്ടു ഇറങ്ങിക്കോളാൻ പറഞ്ഞു.
ബസ് സ്റ്റാൻഡിൽ വച്ചാണ് ആയിടെ അമ്മാവനെ കണ്ടത്. ക ണ്ണീരിന്റെ ഉപ്പിൽ ചാലിച്ചാണ് സങ്കടങ്ങൾ അവൾ പറഞ്ഞതു. പ്രതീക്ഷിച്ചതു പോലെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കഴിഞ്ഞു അയാൾ എഴുന്നേറ്റു പോയി. അവൾ ഒഴിഞ്ഞുപോയതിന്റെ ആ ശ്വാ സത്തിൽ അയാൾ ബസ് പിടിച്ചു.
പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോഴാണ് ടീന ആ വിവരം പറയുന്നത്. അർജുൻ വേറെ വിവാഹം കഴിചെന്ന് . ആദ്യം ചെവിക്കുള്ളിൽ ഒരു ഇരമ്പലാണ് കേട്ടത്, പിന്നെ ചുവരിലെ ഫാൻ ഒഴികെ മറ്റെല്ലാം കറങ്ങുന്നതായി തോന്നി. ആരൊക്കെയോ കലപില ശബ്ദം കൂട്ടുന്നതും, ആംബുലൻസിന്റെ അലമുറ ശബ്ദവും മാത്രം അവളുടെ സ്മൃതിയിൽ തങ്ങി നിന്നു. ബോധം വീണപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. സലൈൻ ബോട്ടിലിൽ നിന്ന് വീഴുന്ന തുള്ളികൾ ഞരമ്പുകൾ ആർത്തിയോടെ കുടിക്കുന്നു. കണ്ണ് തുടച്ചു കൊണ്ട് ടീന അടുത്തിരിപ്പുണ്ട്. എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നതിനു മുൻപ് ഡോക്ടർ അടുത്ത് വന്നു.
“പേടിക്കാനൊന്നുമില്ല ഗതി…തൻ ഒരു അമ്മയാകാൻ പോകുന്നു.”
ഹൃദയമാകുന്ന ആകാശത്തു വെള്ളിടി വീണതും കാർമേഘം നിറഞ്ഞതും ഗതിയറിഞ്ഞു…..
Gud one, bst of luck 👍👍👍
LikeLiked by 1 person
Thanks a lot
LikeLike